Wednesday, April 23, 2008

കാറ്റു ചോരുന്ന ജനാല

പല്ലില്‍ ഉരയുന്ന ബ്രഷിനു
നാവിനോടുള്ള കൊതിപോലെയാണ്
തോട്ടക്കാരന്‍ എന്നെ നോക്കിയിരുന്നത്.
മഞ്ഞുവീഴുന്ന പ്രഭാതങ്ങളില്‍
എന്റെ ജനാലയുടെ ഓരത്തവന്‍
അനാവശ്യമായി തന്റെ പേശികള്‍ വലിച്ചുമുറുക്കിപ്പാവം
കുഞ്ഞിലകളെ അരിഞ്ഞിടുന്നത്
നാവിനോടുള്ള കൊതിയെ പിന്‍പറ്റിയാവും.
അതുനോക്കിനില്‍ക്കാന്‍ ഒരു രസമാണ്.
പുലരിസൂര്യനില്‍ അവന്റെ പേശികളില്‍
നനുത്ത വിയര്‍പ്പു പൊടിയുന്നതുകാണാന്‍.

ഉള്ളില്‍ കിടക്കയില്‍ കൂര്‍ക്കംവലിച്ചുറങ്ങുന്ന മുഖത്തെ
തുറന്നുപിടിച്ചവായയില്‍ ഞാനൊന്നു നോക്കി.
ഉറങ്ങുമ്പോള്‍ കുട്ടികളെപോലെയാണ്
ഒന്നു തൊട്ടില്ലെങ്കിലുമെന്തിനും ഉച്ചത്തില്‍ ഉയര്‍ത്തുന്ന
അട്ടഹാസവും അലറലും ഉറക്കത്തില്‍ ഇല്ല.
ഒരു പാവം.
ഒരുപാടിഷ്ടം തോന്നുന്ന കുഞ്ഞ്.

ഞാന്‍ ജനാലയടച്ചു.
പക്ഷെ ജനാലയുടെ അരികുകളിലൂടെ
ഈ തണുപ്പിലും അരിച്ചുകയറ്റുന്ന
ചൂടുകാറ്റിനെകുറിച്ചോര്‍ത്ത് ഞാന്‍ വ്യസനിച്ചു.
ഞാനോര്‍ത്തു, ഈ ജനാലശരിയാക്കണം
ഇതിന്റെ ചോര്‍ച്ചയടയ്ക്കണം.

Wednesday, February 27, 2008

അക്‍ബറിന്റെ പെണ്ണ്

തൊട്ടാല്‍ ഒഴുകുന്ന കവിള്‍ തടങ്ങളില്‍
96% മിനറല്‍‌സുമായി ലോറല്‍ പാരീസിന്റെ ഡബ്ല്യു 4 ബേയ്സ് ഷെയ്‌ഡ്.
നട്ടുപിടിപ്പിച്ച കണ്‍‌പീലികളില്‍റെവ്‌ലോണിന്റെ നീലചേര്‍ന്ന കറുപ്പ്.
കൃഷ്ണമണികളില്‍ തിരിഞ്ഞോടാന്‍ തയ്യാറെടുക്കുന്ന ഒരു മുഗള്‍ സൈന്യംപ്രതിഫലിച്ചു.
ഇത് അക്‍ബറിന്റെ പെണ്ണ്, ഇന്ത്യയുടെ ഉണ്ടക്കണ്ണ്.

അജ്‌മീറിന്റെ ചുവരുകള്‍ക്കുള്ളില്‍ അവളെ പൊതിഞ്ഞു നിന്ന
നൈനാ റിച്ചിയുടെ പുതിയ ഫ്രാഗ്രന്‍സ്.
ഇത് അക്‍ബറിന്റെ പെണ്ണ്, ഐശ്വര്യ റായ്.

സ്ക്രീനിന്റെ തിളക്കവും കടന്നുചെന്ന കണ്‍‌ലക്ഷങ്ങള്‍‍ അവളുടെ പിന്‍‌തിരിയലില്‍
പിന്നാമ്പുറങ്ങളിലെന്തെങ്കിലും തെളിയുമോ എന്നു കാത്തു.
എന്റെ കയ്യിലെ പാക്കിലെ ലേയ്‌സ് തീരുന്നതിനെ കൂറിച്ചോര്‍ത്ത്ഞാന്‍ ആകുലയായി.
ഒന്നിളകിയിരുന്നു ഞാനോര്‍ത്തു, ഒന്നുകൂടി വാങ്ങാമായിരുന്നു.

Thursday, February 7, 2008

ഞായറാഴ്ച ചത്തുവീഴുന്ന ഈച്ചകള്‍

കപ്പിനും ചുണ്ടിനും ഇടയില്‍
ഒരുപാട് ഉമ്മകളുടെ ഇടവേള.

ചായ നാവും, കപ്പ് ചുണ്ടും കൊതിച്ചിരുന്നു
അതിനുള്ളില്‍ ഒരു ഈച്ച
പുനര്‍ജന്മവും കാത്തുകിടന്നു.

“പോത്തുപോലെ കിടന്നുറങ്ങാതെ
എണീക്കെടീ കഴുതെ“
പോത്തിനും കഴുതയ്ക്കുമിടലിലെ ജീവിയായ്
ഞാന്‍ എണീറ്റു.
കര്‍മ്മം തേടി സ്വയം ശ്രാദ്ധമായൊഴുകി നടന്ന
ഈച്ചയെ ജനാലവഴി പുറത്തേക്ക് എറിഞ്ഞു
ഞാന്‍ തിരിഞ്ഞുകിടന്നു.

ഇന്ന് ഞായറാഴ്ചയാണ്.

Tuesday, February 5, 2008

സ്വപ്നത്തിലെ ഫെമിനിസ്റ്റ്

കൂട്ടുകാരനെ പിന്നിലിരുത്തി നാട്ടുകാരുടെ മുന്നിലൂടെ
പറക്കുന്നതാണെന്റെ പതിവു സ്വപ്നം
കോഫീഷോപ്പില്‍ സുന്ദരന്മാരെ കാണുമ്പോള്‍
കണ്ണിറുക്കാതെ കമന്റു പറയാനെന്റെ നാവുവിറയ്ക്കും
പുകചുറ്റിമറയാകുന്ന ബാറില്‍
കൈചൂണ്ടി ഒരു പെഗിനോര്‍ഡര്‍ കൊടുക്കണം
തെരുവില്‍ ഇരുളിന്റെ മറവില്‍
ഒരുവേള മതില്‍ചാരി നിന്നൊരു പുകയൂതണം
ഇരുളിളിന്റെ നിശബ്ദതയെ കീറിയൊരു ജീപ്പ് മുന്നില്‍
ഉരഞ്ഞു നിന്നു.
“പോരുന്നോ ഒപ്പം? പുലരുമ്പോള്‍ തിരികെവിടാം,
വെറുകയ്യോടെ അല്ലാതെ.“

“ഫാ.. നിന്റെ..!“
എനിക്കുത്തരം മുട്ടി.
എന്റെ ഉറക്കം ഞെട്ടി.
തലയ്ക്കുമുകളില്‍ ഫാന്‍.
അതിനുതാഴെ എന്നെ ഞാന്‍ തിരിച്ചറിഞ്ഞു.
ഞാന്‍ ഒരു പെണ്‍കുട്ടിയാണ്.
കഴിഞ്ഞതും ഇനി വരാനിരിക്കുന്നതും എന്റെ
സ്വപ്നമാണ്.
സ്വപ്ന തകര്‍ച്ചയാണ്.

Monday, January 28, 2008

എഴുത്തുകാരന്‍

ഉള്ളിന്റെ ഉള്ളില്‍ ഒളിപ്പിച്ചുവച്ച
എന്റെ ജീവനെയാണ് ഞാന്‍
എഴുതി തീര്‍ക്കുന്നത്.
എനിക്കുവേണ്ടിയല്ലാര്‍ക്കോ വേണ്ടി
എഴുതി എഴുതി ഞാന്‍ മരിക്കുന്നു
എന്നിട്ടും എഴുത്തുകാരനെന്നല്ലെനിക്കു പേര്‍.
പെന്‍സിലാത്രെ!
ഫൂ...
ആര്‍ക്കുവേണം ഈ പകരംകിട്ടിയ നാമം.

Wednesday, January 23, 2008

ജനിമൃതികളുടെ ബാലന്‍സിംഗ് ആക്ട്.

കല്ലിലേക്ക് എടുത്തിട്ടപ്പോള്‍ ഒന്നു ഞെട്ടി
അവിടെയിട്ട് കഴുത്തിനുപിടിച്ചമര്‍ത്തിയൊന്നു കറക്കിയപ്പോള്‍ ഒന്നു ഞെരങ്ങി
പിന്നെ അനങ്ങിയില്ല.
സംശയം തീര്‍ക്കാനൊന്നു മറിച്ചിട്ടുനോക്കി.
മാവ് ചത്തു.
ജനിമൃതികളുടെ ബാലന്‍സിങ് നിയമത്തിനു താഴെ
ഒരു ദോശ ജനിച്ചു.

തീവണ്ടിയും അതിന്റെ തണ്ടും

ട്രെയിന്‍

രണ്ടു തണ്ടിലായി നീങ്ങുന്ന ഒട്ടനേകം
ശൌച്യാലയങ്ങളുടെ ഗന്ധവും
ജീവനില്ലാത്തനോട്ടങ്ങള്‍ പരസ്പരമെറിഞ്ഞ് രസിക്കും
യാത്രക്കാരുടെ ബന്ധവും
ചേര്‍ന്ന ഇരുമ്പു ട്രയിന്‍
എനിക്കൊരു ഹരമായിരുന്നു
അതിനേക്കാളാറെ വിരസതയും ആയിരുന്നു.
യാത്രക്കാരെ മുഴുവന്‍ ഇറക്കിവിട്ടിറ്റാറ്റിലോ പുഴയിലോ
ട്രയിന്‍പോയി ആത്മഹത്യ ചെയ്യുന്നതെന്റെ
സ്വപ്നമായിരുന്നു.



റയില്‍

കൂട്ടിമുട്ടാതെ കൈകള്‍ ചേര്‍ത്ത് വച്ച് കിടന്നുരുക്കു സ്വപ്നം കാണും
മെലിഞ്ഞ ഇണകള്‍
സ്വപ്നതകര്‍ച്ചകള്‍ക്ക് തലവയ്ചു കിടക്കാനൊരുക്കിയ
ഈര്‍ക്കില്‍ തലയണകള്‍
തലതകര്‍ന്നുചത്തവരുടെ തലതെറിച്ച ഓര്‍മ്മകള്‍
പരസ്പരം പറഞ്ഞു വെയില്‍ കാഞ്ഞ് ചിരിക്കുമവര്‍
അവരുടെ തലയ്ക്കുമുകളില്‍ മറ്റൊരു തീവണ്ടിയലറി
പാഞ്ഞുവരുന്നതുവരെ.